Spread the love

തിരുവനന്തപുരം: ഗിനിയയില്‍ തടവിലായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ യുദ്ധക്കപ്പലിലേയ്ക്ക് കയറ്റാൻ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാനായി ലൂബാ തുറമുഖത്ത് എത്തിച്ചതായി നിലവിൽ തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് അറിയിച്ചു. അതേസമയം തടവിലാക്കപ്പെട്ടവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

തൊഴിലാളികളെ നൈജീരിയയ്ക്ക് കൈമാറാൻ ഇന്നലെ തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് ജീവനക്കാരെ ലൂബാ തുറമുഖത്ത് എത്തിച്ചത്. നൈജീരിയൻ നാവികസേനയ്ക്ക് ജീവനക്കാരെ കൈമാറാനാണ് നീക്കം. ജീവനക്കാരെ നൈജീരിയയിൽ എത്തിച്ചുകഴിഞ്ഞാൽ, അവർക്ക് അവിടെ നിയമനടപടികൾ നേരിടേണ്ടിവരും. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ജീവനക്കാർ.

നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരെല്ലാം സുരക്ഷിതരാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി ന്യൂഡൽഹിയിൽ പറഞ്ഞു.

By newsten