Spread the love

ന്യൂഡൽഹി: കോവിഡ് ഗ്രാമീണ ഇന്ത്യയെ തകർത്തെന്ന് സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു. കോവിഡ് -19 ന്റെ ആദ്യ രണ്ട് തരംഗങ്ങളിൽ, 71 ശതമാനം പേർക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും 45 ശതമാനം പേർ കോവിഡ് ചികിത്സാ കടക്കാരാക്കുകയും ചെയ്തു. ജസ്യൂട്ട് കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ 474 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്.

ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കോൺഫറൻസ് ഡെവലപ്മെന്റ്, ലോക് മഞ്ച് എന്നിവയുടെ പിന്തുണയോടെ ജസ്യൂട്ട് കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് പടരുന്ന കോവിഡ് -19 ഗ്രാമീണ ഇന്ത്യയെ എത്രമാത്രം ബാധിച്ചെന്ന് വ്യക്തമാക്കുന്നു. 34 ശതമാനം സ്ത്രീകളടക്കം 71 ശതമാനം ആളുകളുടെ ഉപജീവനമാർഗമാണ് കൊവിഡ് തകർത്തത്. ഇതിൽ 54 ശതമാനവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

യുപി, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് തൊഴിൽ നഷ്ടം ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനങ്ങൾ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം 21 ശതമാനം പേർക്ക് ജോലി ലഭിച്ചില്ല. കോവിഡ് ചികിത്സ പകുതിയോളം പേർക്ക് ബാധ്യതയായി. 25 ശതമാനത്തിന് 10,000 രൂപയിലേറെയും 32 ശതമാനത്തിന് 5,000 രൂപയിലേറെയുമാണ് ചെലവ്. പണം കടം വാങ്ങിയിട്ടും 46 ശതമാനം പേർക്ക് ചികിത്സ ലഭിക്കാൻ വൈകി.

By newsten