Spread the love

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇടപെടൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ കത്തയച്ചു.

പരിശോധന വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗ സ്ഥിരീകരണ നിരക്കും നിരീക്ഷിക്കണം. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി എത്രയും വേഗം ഇൻസാകോഗിന് കീഴിലുള്ള ലാബുകളിലേക്ക് അയയ്ക്കണം. പകർച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യ മന്ത്രാലയം ഇതിനകം പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും സംസ്ഥാനങ്ങൾ കർശനമായി പാലിക്കണം. വാക്സിനേഷൻ ഡ്രൈവ് തുടരണമെന്നും കത്തിൽ പറയുന്നു.

പ്രതിദിന രോഗികളുടെ എണ്ണം 99 ദിവസത്തിന് ശേഷം 7,000 കടന്നു. ബുധനാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒറ്റ ദിവസം കൊണ്ട് 41 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗ സ്ഥിരീകരണ നിരക്ക് 2.31 ആണ്. ബുധനാഴ്ച 5,233 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു.

By newsten