Spread the love

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികൾ പ്രതിഷേധിച്ചു. എന്നാൽ മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്കും നൽകാൻ മരുന്ന് രാജ്യത്ത് ലഭ്യമാണെന്നും സംഘടന അറിയിച്ചു. സ്റ്റോക്ക് തീർന്നതായി സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.

രാജ്യത്തെ 14.5 ലക്ഷം എച്ച്ഐവി ബാധിതർക്കാണ് മരുന്ന് സൗജന്യമായി നൽകുന്നത്. ഇതിനായി 680 എ.ആർ.ടി സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ടെനൊഫോവിർ, ലാമിവുദിൻ, ടൊള്യൂട്ട്ഗ്രാവിർ എന്നിവയാണ് എയ്ഡ്സ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ. അടുത്ത മൂന്ന് മാസത്തേക്കുള്ള ഇവയുടെ സ്റ്റോക്ക് രാജ്യത്ത് പൂർത്തിയായിട്ടുണ്ടെന്നും സംഘടനയുടെ സംസ്ഥാന ഘടകങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും എൻ.എ.സി.ഒ പറഞ്ഞു.

By newsten