Spread the love

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വാഹനത്തെ കൊച്ചി നഗരത്തിലൂടെ 4 കിലോമീറ്ററോളം അക്രമി പിന്തുടർന്ന സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച. കൺട്രോൾ റൂമിൽ വിവരമറിയിച്ചിട്ടും ചീഫ് ജസ്റ്റിസിന്‍റെ സുരക്ഷയ്ക്കോ അക്രമിയെ പിടികൂടാനോ ഒരു പൊലീസ് വാഹനം പോലും എത്തിയില്ല. സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജൻസികളും സംസ്ഥാന ആഭ്യന്തര വകുപ്പും റിപ്പോർട്ട് തേടും.

ഞായറാഴ്ച രാത്രി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാറിൽ നഗരത്തിലെ ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പൈലറ്റായുള്ള പോലീസ് ജീപ്പ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കണ്ടെയ്നർ ടെർമിനൽ റോഡിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് കയറിയപ്പോഴാണ് സ്കൂട്ടറിൽ പോകുകയായിരുന്ന ഇടുക്കി സ്വദേശി ടിജോ തോമസ് (34) പൈലറ്റ് വാഹനത്തിനും ചീഫ് ജസ്റ്റിസിന്‍റെ കാറിനുമിടയിൽ കയറിയത്.

ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതിന് ശേഷവും ടിജോ ചീഫ് ജസ്റ്റിസിന്‍റെ കാറിനെ പിന്തുടർന്നിരുന്നു.

By newsten