Spread the love

ബെംഗളൂരു: മകൻ ബിവൈ വിജേന്ദ്രയെ തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജേന്ദ്ര തന്‍റെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. വിജേന്ദ്രയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതു മുതൽ യെദ്യൂരപ്പയ്ക്ക് നേതൃത്വത്തോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തന്‍റെ മകൻ വിജേന്ദ്രയ്ക്ക് പുതിയ മന്ത്രിസഭയിൽ അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. എന്നാൽ നേതൃത്വത്തോട് തനിക്ക് അതൃപ്തിയില്ലെന്നും തന്നെ പാർട്ടി തഴഞ്ഞിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

എന്ത് സംഭവിച്ചാലും കോൺഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ല. ആര് മുഖ്യമന്ത്രിയാകണം എന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ട്. കോൺഗ്രസിനെ അധികാരത്തിലെത്തിക്കില്ല. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

By newsten