Spread the love

തിരുവനന്തപുരം: മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ല. പാർട്ടിയിൽ മാറ്റത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തരൂരിനെ കെ.പി.സി.സി ഓഫീസിൽ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും എത്തിയില്ല.

“ആരു ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കണമെന്നാണ് എന്റെ വിശ്വാസം. മുതിർന്ന നേതാക്കൾക്കിടയിൽ വേർതിരിവുണ്ട്. പക്ഷേ അവർ പറഞ്ഞതു തന്നെ നമ്മുടെ പാർട്ടി അംഗങ്ങൾ അനുസരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെയെങ്കിൽ അത് ജനാധിപത്യവിരുദ്ധമാണ്. അവർ അവരുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യട്ടെ. എന്റെ അഭിപ്രായത്തിൽ പാർട്ടിക്കകത്ത് ശത്രുക്കളൊന്നുമില്ല” തരൂർ പറഞ്ഞു.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുദ്രവച്ച ബാലറ്റ് പെട്ടി അടുത്ത ദിവസം തന്നെ ഡൽഹിയിൽ എത്തിക്കും. ഇത് സ്ഥാനാർത്ഥികളുടെ മുൻപിൽവച്ച് തുറക്കും. ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കണം. മുതിർന്ന നേതാക്കളെ ഞാൻ ബഹുമാനിക്കുന്നു. അവരുടെ വോട്ടിന്റെ അതേ വില തന്നെയാണ് സാധാരണ പ്രവർത്തകന്റെയും വോട്ടിനെന്ന് തരൂർ പറഞ്ഞു.

By newsten