Spread the love

ന്യൂഡല്‍ഹി: മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്കോളർഷിപ്പ് നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർ പിന്തുണച്ചു.

1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ 2.5 ലക്ഷം രൂപയിൽ താഴെ വരുമാന പരിധിയുള്ള, മുസ്ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ ദീർഘകാലമായി ഈ സ്കോളർഷിപ്പിനായി പരിഗണിച്ചിരുന്നു. പ്രതിവർഷം 1,500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. തുകയുടെ 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാനങ്ങളും നൽകി.

എന്നാൽ ഇത്തവണ കേന്ദ്രം സ്കോളർഷിപ്പ് 9, 10 ക്ലാസുകളിലേക്ക് മാത്രമായി വെട്ടിച്ചുരുക്കി. സ്കോളർഷിപ്പ് തുക 4,000 രൂപയായി ഉയർത്തി. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് തുകയുടെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. കഴിഞ്ഞ മാസം 31 ആയിരുന്നു അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

By newsten