Spread the love

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇത്തരം നീക്കങ്ങൾ അനധികൃതവും ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശത്ത് കൂടിയുള്ള സിപിഇസി പദ്ധതിയെ ഇന്ത്യ വളരെക്കാലമായി എതിർക്കുന്നു. ഇന്നലെ നടന്ന സിപിഇസി ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ, പാകിസ്ഥാനും ചൈനയും പദ്ധതിയിൽ താൽപ്പര്യമുള്ള മറ്റ് രാജ്യങ്ങളെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും ഈ തീരുമാനമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. “സിപിഇസി പദ്ധതിയിലേക്കു മറ്റു രാജ്യങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. അത്തരം നീക്കങ്ങൾ ആരു നടത്തിയാലും അത് ഇന്ത്യയുടെ പരമാധികാരത്തിലേക്കും മണ്ണിലേക്കുമുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സിപിഇസി പദ്ധതികളെ തുടക്കംമുതലേ ഇന്ത്യ എതിർക്കുന്നുണ്ട്. അനധികൃത നീക്കങ്ങളെ ഇന്ത്യ അനുയോജ്യമായ തരത്തിൽ നേരിടും” ബാഗ്ചി പറഞ്ഞു.

By newsten