Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ നേരിയ തോതിൽ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും ഐ.സി.യുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 സജീവ കേസുകളിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെൻറിലേറ്ററിലുമാണ്. പ്രായമായവർ, അനുബന്ധ രോഗമുള്ളവർ, വാക്സിനേഷൻ എടുക്കാത്തവർ എന്നിവരിലാണ് രോഗം കൂടുതൽ രൂക്ഷമാകുന്നത്. അതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എല്ലായ്പ്പോഴും ഏർപ്പെടുത്താൻ കഴിയില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. കൊവിഡ് ആരിൽ നിന്നും ആർക്കും പകരാം. അതിനാൽ, വ്യക്തിപരമായ ശ്രദ്ധ വളരെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും സാനിറ്റൈസറും ഉപയോഗിച്ച് അണുവിമുക്തമാക്കണം. നിങ്ങളുടെ കൈകൾ വൃത്തിയാക്കാതെ നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവയിൽ സ്പർശിക്കരുത്. ആദ്യ ഡോസ്, രണ്ടാം ഡോസ്, കരുതല്‍ ഡോസ് എന്നിവ എടുക്കാനുള്ള എല്ലാവരും വാക്സിൻ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

By newsten