Spread the love

ദില്ലി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. ദ്രൗപതി പൈശാചിക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവായ അജോയ് കുമാര്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ദ്രൗപതി മുര്‍മു ഒരു നല്ല വ്യക്തിയാണ്. പക്ഷേ അവര്‍ പ്രതിനിധീകരിക്കുന്ന തത്വശാസ്ത്രം വളരെ ദുഷിച്ചതാണെന്നും അജോയ് കുമാര്‍ പറഞ്ഞു. ആദിവാസികളുടെ പ്രതിനിധിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി പ്രചരിപ്പിക്കാതിരുന്നതാണ് നല്ലത്. രാജ്യത്തെ ജനങ്ങളെ മോദി സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് പട്ടികജാതി നേതാവായിരുന്നു. പക്ഷേ, എന്ത് ഗുണമുണ്ടായി? ആ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നും അജോയ് കുമാർ പറഞ്ഞു. യശ്വന്ത് സിൻഹ വളരെ നല്ല സ്ഥാനാർത്ഥിയാണ്. ദ്രൗപദി മുർമുവിനെ ഒരിക്കലും ആദിവാസികളുടെ പ്രതീകമാക്കരുത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പട്ടികജാതിക്കാരുടെ അവസ്ഥ വളരെ മോശമാണെന്ന് അജോയ് കുമാർ പറഞ്ഞു. അതേസമയം പരാമർശത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ദ്രൗപദി മുർമു. അജോയ് കുമാറിന്‍റെ പരാമർശം അവരെ അപമാനിച്ചുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.

സാഹചര്യങ്ങളുമായി വളരെയധികം പോരാടി ഉയർന്ന് വന്ന ഒരാളുടെ തത്ത്വചിന്തയുടെ പ്രശ്നം എന്താണ്? അവർ താഴേത്തട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും എംഎൽഎയായി മാറുകയും ചെയ്തു. മികച്ച എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ മേൽ അഴിമതിയുടെ ഒരു കറ പോലുമില്ല. അതിലെ പൈശാചികത എന്താണ്?” പൂനവാല ചോദിച്ചു. മുർമുവിന്‍റെ തത്ത്വചിന്തയെ പരാമർശിക്കുന്നത് അവർക്ക് മാത്രമല്ല, ആദിവാസി സമൂഹത്തിനും അപമാനകരമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടി വിശദീകരണം നൽകണം. ക്ഷമ ചോദിക്കുക. കാരണം അവർ സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിച്ചു,” പൂനവാല പറഞ്ഞു.

By newsten