Spread the love

പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമെ യുപി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും.

ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗ് കേരളത്തിലുണ്ട്. ആയുർവേദ ചികിത്സയ്ക്കായി വന്നതായിരുന്നു അദ്ദേഹം. ഇതേ തുടർന്നാണ് സംസ്ഥാനത്ത് നിന്നും വോട്ട് രേഖപ്പെടുത്തുന്നത്.കോവിഡ് ബാധിതനായ തമിഴ്നാട് തിരുനെൽവേലി എംപി എസ് ജ്ഞാനതിരവിയവും കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തും.

നിയമസഭയുടെ മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ബൂത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ദ്രൗപദി മുർമു എൻഡിഎ സ്ഥാനാർത്ഥിയും യശ്വന്ത് സിൻഹ പ്രതിപക്ഷ ഐക്യ സ്ഥാനാർത്ഥിയുമാണ്. നിലവിലുള്ള ഇലക്ടറൽ കോളജിലെ കക്ഷി നില അനുസരിച്ച് ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെടും. പാർലമെന്റിലെ ഇരുസഭയിലെയും അംഗങ്ങൾക്കും രാജ്യത്തെ എല്ലാ നിയമസഭകളിലെ സാമാജികർക്കും ആണ് വോട്ടവകാശം. ഇത്തവണത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആകെ വോട്ട് മൂല്യം 10,86,431 ആണ്.

By newsten