Spread the love

ന്യൂഡല്‍ഹി: കേരളത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത്.

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷന്‍ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാൻ ആണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കണമെന്നും പിന്നാക്ക പദവിയിൽ നിന്ന് മറികടന്നവർക്ക് പകരം പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിർദ്ദേശം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പിന്നാക്ക വിഭാഗങ്ങളെ നിർണ്ണയിക്കാനുള്ള പഠനം നടത്തി പട്ടിക പുതുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേരളത്തിലെ സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ പഠനം നടത്താൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംവരണ ആനുകൂല്യത്തിന് അർഹരായ വിഭാഗങ്ങളുടെ പട്ടിക സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് കൈമാറാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനോടും കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2020 സെപ്റ്റംബറിൽ ഈ നടപടിക്രമങ്ങളെല്ലാം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

By newsten