Spread the love

ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എംബസി. നാവികരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അവർ സുരക്ഷിതരാണെന്നും എംബസി പറഞ്ഞു. നാവികരെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് കപ്പലിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു.

ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ ആണ് ഹെറോയിക് ഐഡൻ എന്ന കപ്പൽ എത്തിയത്. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.എസ്.എം മാരിടൈം എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് എഎ റഹീം എംപി കത്തയച്ചിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംപി ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് മാസം മുൻപാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിലെ 26 ക്രൂ അംഗങ്ങളെ സമുദ്രാതിർത്തി ലംഘിച്ചതിന് ഗിനിയിൽ അറസ്റ്റ് ചെയ്തത്. ഇതിൽ 16 പേർ ഇന്ത്യക്കാരും ഒരാൾ പോളണ്ടുകാരനും ഒരാൾ ഫിലിപ്പീൻസിൽ നിന്നുള്ളയാളും എട്ടുപേർ ശ്രീലങ്കക്കാരുമാണ്. വിസ്മയയുടെ സഹോദരൻ വിജിത്തും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പൗരനായ ധനുഷ് മേത്തയാണ് കപ്പലിന്‍റെ ക്യാപ്റ്റൻ . മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസർ.

By newsten