Spread the love

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി ഗോവയിൽ ‘മിഷൻ റാബിസ്’ സംഘടന നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കേരളം പഠിക്കുന്നു. സംഘടന നടപ്പാക്കുന്ന പദ്ധതികൾ പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ തെരുവുനായ് നിയന്ത്രണ പരിപാടികൾ നടപ്പാക്കുക.

ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനപരിചയത്തിൽ 2014ലാണ് ഗോവയിൽ മിഷൻ റാബിസ് ആരംഭിച്ചത്. നായ്ക്കളുടെ സമയോചിതമായ വാക്സിനേഷൻ, സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും തുടർച്ചയായ ബോധവൽക്കരണം, അടിയന്തര സഹായത്തിനായി ഹോട്ട് ലൈൻ എന്നിവ സംഘടന നടപ്പാക്കിയിട്ടുണ്ട്.

വർഷങ്ങൾക്കുള്ളിൽ, ഗോവ പേവിഷബാധ മരണങ്ങളിൽ നിന്നും ജന്തുജന്യ രോഗങ്ങളിൽ നിന്നും മുക്തമായ സംസ്ഥാനമായി മാറി. ബെംഗളൂരു, മുംബൈ, റാഞ്ചി, നീലഗിരി, കാർവാർ, സിന്ധുദുർഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ മാതൃകയാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് മിഷൻ റാബിസ് ഡയറക്ടർ ഡോ. മുരുകൻ അപ്പുപിള്ള പറഞ്ഞു.

ഗോവയിൽ നായ്ക്കളിൽ പേവിഷബാധയുടെയും അക്രമാസക്തമായ പെരുമാറ്റത്തിന്‍റെയും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള ഹോട്ട് ലൈൻ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നു. മനുഷ്യരുമായും മറ്റ് മൃഗങ്ങളുമായും സമ്പർക്കം പുലർത്താതെ അപകടകാരികളായ നായ്ക്കളെ മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തര ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും സുരക്ഷിതരായിരിക്കാൻ കഴിയും.

By newsten