Spread the love

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബസ് ഹൈജാക്ക് ചെയ്ത് കത്തിച്ച കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നേരത്തെ കേസിലെ പ്രതിയായ കെ എ അനൂപിനെ ആറ് വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു.

സൂഫിയ മദനി, മജീദ് പറമ്പായി, അബ്ദുൾ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മായിൽ, നാസർ, ഉമ്മർ ഫാറൂഖ് എന്നിവരുൾപ്പെടെ 13 പ്രതികളാണ് കേസിലുള്ളത്. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും ഇടയ്ക്കാട് തീവ്രവാദ റിക്രൂട്ട്മെന്‍റ് കേസിലും പ്രധാന പ്രതിയാണ് തടിയന്‍റവിട നസീർ.

2005 സെപ്റ്റംബർ 9ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് തോക്കുചൂണ്ടി പ്രതികൾ തട്ടിക്കൊണ്ടു പോയി. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിവിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009ൽ എൻഐഎയ്ക്ക് കൈമാറി. 2010ലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.

By newsten