Spread the love

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരേ ആൾ തന്നെയാണെന്ന് വ്യക്തമായത്.

സംഭവം നടന്ന് ഏഴാം ദിവസമാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനു മുൻപായിരുന്നു വനിതാ ഡോക്ടർക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടർ മൊഴി നൽകിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവ ദിവസം രാവിലെയും തലേന്നു രാത്രിയിലും കുറവൻകോണത്ത് ഒരു വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിതാ ഡോക്ടർ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെത്തുടർന്ന് ഇതേ രൂപത്തിലുള്ള ആളാണ് തന്റെ വീട്ടിൽ മോഷണശ്രമം നടത്തിയതെന്ന് കുറവൻകോണം വിക്രമപുരം കുന്നിൽ അശ്വതി വീട്ടിൽ അശ്വതിയും വെളിപ്പെടുത്തിയിരുന്നു.

By newsten