Spread the love

സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് നാക്കുപിഴയല്ലെന്നും മന്ത്രിയുടെ വാക്കുകൾ വ്യക്തമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സജി ചെറിയാൻ മന്ത്രിയായി തുടരുന്നതിന്‍റെ അടിസ്ഥാനം ഭരണഘടനയാണ്. ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. സജി ചെറിയാൻ എത്രയും വേഗം രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന അനുയോജ്യമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.

“ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ കഴിയുന്ന മനോഹരമായ ഒരു ഭരണഘടന ഇവിടെയുണ്ട്. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.” മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്. തന്‍റെ പ്രസംഗത്തിൽ മന്ത്രി കോടതികളെയും ജുഡീഷ്യറിയെയും വിമർശിച്ചു.

By newsten