Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ തെളിവുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് ഗവർണർ വിളിച്ച വാർത്താസമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സി.പി.എമ്മുമായുള്ള പോരാട്ടം ശക്തമാക്കാൻ അസാധാരണമായ നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. രാവിലെ 11.45നാണ് ഗവർണറുടെ വാർത്താസമ്മേളനം.

ചരിത്ര കോൺഗ്രസിലെ സംഘർഷത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനം. നിരവധി ആനുകൂല്യങ്ങൾ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താസമ്മേളനം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്താസമ്മേളനം നടത്തുന്നതെന്ന് രാജ്ഭവൻ തന്നെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി.

എന്തൊക്കെയാകും ദൃശ്യങ്ങളിൽ എന്നാണ് ആകാംക്ഷ. ചാൻസലര്‍ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്നാണ് അറിയിപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ എന്തൊക്കെ കൂടുതൽ കാര്യങ്ങളുണ്ടാകുമെന്നതാണ് മറ്റൊരു കാര്യം. അതിനുമപ്പുറം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് പറയുന്ന ആനുകൂല്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുമോ എന്നുള്ളതും കേരളം ഉറ്റുനോക്കുകയാണ്.

By newsten