Spread the love

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ജാമ്യം നൽകിയ നടപടിയെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും.

കേസിൽ അന്വേഷണ സംഘം വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ റിമാൻഡ് ചെയ്തില്ല. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൽ രണ്ട് പേരുടെ ആൾജാമ്യം നിർദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥ പ്രകാരം ജൂലൈ 3 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് എല്ലാ ദിവസവും വീട്ടിലേക്ക് മടങ്ങാം.

പീഡനം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ, പനമ്പിള്ളി നഗറിലെ ഫ്ളാറ്റിലും കൊച്ചിയിലെ ആഡംബര ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു . അന്വേഷണത്തിനിടെ പ്രതികൾ കുറ്റകൃത്യം നടത്തിയെന്ന വ്യക്തമായ തെളിവുകളും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

By newsten