Spread the love

കൊച്ചി : തോക്കെടുക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ.രവി പറഞ്ഞു. കശ്മീരിലെ അക്രമസംഭവങ്ങളെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ‘ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല. അത് പരുഷമായി തോന്നുമെങ്കിലും, തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് ഉപയോഗിച്ച് നേരിടണം. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ സംസാരിക്കുന്ന ആരുമായും ഒരു ചർച്ചയും ഇല്ല. എട്ട് വർഷമായി സായുധ സംഘങ്ങളുമായി ചർച്ച നടത്തിയിട്ടില്ല, കീഴടങ്ങുന്നവരുമായി മാത്രമാണ് ചർച്ച.

‘ആഭ്യന്തര സുരക്ഷ ഇന്നു നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം. 26/11ലെ മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനാകെ മുറിവേറ്റു. ഏതാനും തീവ്രവാദികൾ രാജ്യത്തിന് നാശം വിതച്ചു. ആക്രമണം നടന്ന് 9 മാസത്തിനുള്ളിൽ അന്നത്തെ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇരു രാജ്യങ്ങളും ഭീകരവാദത്തിന്‍റെ ഇരകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നമുക്ക് ശത്രുതയുടെ ഒരു ബോധം ഉണ്ടോ? പാകിസ്ഥാൻ നമ്മുടെ ശത്രുവാണോ അതോ മിത്രമാണോ? ഇതിന് വ്യക്തത ആവശ്യമാണ്. നിങ്ങൾ ഇതിനിടയിൽ നിൽക്കാൻ ശ്രമിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമസേനയെ ഉപയോഗിച്ച് ഞങ്ങൾ തിരിച്ചടിച്ചു. നിങ്ങൾ ഭീകരത കാണിക്കുകയാണെങ്കിൽ, നിങ്ങൾ വില നൽകേണ്ടിവരുമെന്നായിരുന്നു അതിന്‍റെ സന്ദേശം. “രാജ്യത്തിന്‍റെ ഭരണഘടനയെ മുഖവിലയ്ക്കെടുക്കാതെ പ്രാദേശികവും മതപരവുമായ പ്രശ്നങ്ങൾ ഉയർത്തി വിഘടനവാദ പ്രവർത്തനങ്ങളെ ഇന്ത്യ ശക്തമായി ചെറുക്കുകയും അടിച്ചമർത്തുകയും ചെയ്യും. ഒരൊറ്റ ഭാരതം എന്ന നിലയിലേക്കു സമഗ്ര മേഖലയിലും രാജ്യം വളർച്ചയിലാണ്. വിഭാഗീയത അനുവദിക്കുന്ന പ്രശ്നമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല.

By newsten