Spread the love

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധാരണമായ കൂടിക്കാഴ്ചയല്ല നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ആർഎസ്എസ് നിരോധിത സംഘടനയല്ല. 1986 മുതൽ ആർഎസ്എസുമായി ബന്ധമുണ്ടെന്നും ഗവർണർ പറഞ്ഞു.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി മൂന്ന് കത്തുകൾ അയച്ചെന്നും രാജ്ഭവനിൽ തന്നെ കാണാൻ നേരിട്ട് എത്തിയെന്നും ഗവർണർ പറഞ്ഞു.  രാഗേഷ് വേദിയിൽ നിന്ന് ഇറങ്ങി വന്ന് പൊലീസിനെ തടഞ്ഞെന്നും തനിക്കെതിരെ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് അസാധാരണ വാർത്താ സമ്മേളനം വിളിച്ചത്. ചരിത്രപരമായ കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളും ഗവർണർ പുറത്തുവിട്ടു. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

By newsten