Spread the love

കൊച്ചി: അച്ഛൻ ആരാണെന്ന് അറിയാത്ത യുവാവിന്‍റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന് പകരം അമ്മയുടെ പേര് ചേർത്ത് പുതുക്കി നൽകണമെന്ന് ഹൈക്കോടതി. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള പിതാവിന്‍റെ പേര് നീക്കം ചെയ്ത് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. എല്ലാ സർട്ടിഫിക്കറ്റുകളിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാത വ്യക്തിയിൽ നിന്ന് ഗർഭിണിയായ സ്ത്രീയും മകനുമായിരുന്നു ഹർജിക്കാർ.

അവിവാഹിതയായ അമ്മയുടെ മകനും രാജ്യത്തെ പൗരനാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ അവർക്ക് നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. . അവിവാഹിതയായ ഒരു അമ്മയുടെ മക്കൾ മാത്രമല്ല, മഹത്തായ രാജ്യമായ ഇന്ത്യയുടെ മക്കൾ കൂടിയാണ് അവർ,” കോടതി പറഞ്ഞു.

സർട്ടിഫിക്കറ്റുകളിൽ നിന്ന് പിതാവിന്‍റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മഹാഭാരതകഥയിലെ ‘കര്‍ണന്റെ’ ദുരിതപര്‍വം വിവരിക്കുന്ന കഥകളിപ്പദങ്ങളും വിധിന്യായത്തിലുണ്ടായിരുന്നു. ഭരണഘടനയും ഭരണഘടനാകോടതികളും പുതിയകാലത്ത് കര്‍ണന്മാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കും

ജനന സർട്ടിഫിക്കറ്റിൽ നിന്ന് പിതാവിന്‍റെ പേര് നീക്കം ചെയ്യണമെന്നും അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം. ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. പുസ്തകത്തിലും പാസ്പോർട്ടിലും അച്ഛന്‍റെ പേര് മൂന്ന് തരത്തിലായിരുന്നു. സർട്ടിഫിക്കറ്റുകളിൽ നിന്ന് പിതാവിന്‍റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അത് നിരസിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അവിവാഹിതരായ അമ്മമാരുടെയും ബലാത്സംഗത്തിന് ഇരയായവരുടെയും മക്കൾക്കും അന്തസ്സോടെ രാജ്യത്ത് ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു.

By newsten