Spread the love

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്.

അഭിമുഖത്തിനിടെ തന്നെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. സംഭവത്തിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഹർജിയിൽ പറയുന്നു. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്ന് ശ്രീനാഥിന്‍റെ ഹർജിയിലും വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ 21ന് കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരക നൽകിയ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസെടുത്തത്.

By newsten