Spread the love

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. ഇന്ന് 48,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ലധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നടപന്തലിലും സോപാനത്തും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ചെറിയ ക്യൂവായിരുന്നു ഉണ്ടായിരുന്നത്. നട പുലർച്ചെ 3 മണിക്ക് തുറന്ന് ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചു.

ശബരിമല തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങൾ വൻ തോതിൽ അലങ്കരിക്കുന്നത് നിരോധിച്ചതുൾപ്പടെയുള്ള നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ തീർത്ഥാടകരുടെ വാഹനങ്ങൾക്കും ബാധകമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ചിറയിൻകീഴ് ഡിപ്പോയിൽ നിന്ന് ശബരിമലയിലേക്ക് തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടൽ. ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസായതിനാലാണ് ഇത്തരത്തിൽ അലങ്കരിച്ചതാണെന്നാണ് അഭിഭാഷകന്‍റെ വിശദീകരണം.  

By newsten