Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടന പ്രകാരം രേഖാമൂലം ഗവർണറെ അറിയിക്കാത്തതാണ് അതൃപ്തിക്ക് കാരണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറെ കണ്ട് യാത്രാ പദ്ധതികൾ വിശദീകരിച്ച് വിശദാംശങ്ങൾ രേഖാമൂലം കൈമാറുന്നതാണ് കഴ് വഴക്കം.

എന്നാൽ ഇത്തവണ അത് ലംഘിക്കപ്പെട്ടുവെന്ന് രാജ്ഭവൻ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെ കുറിച്ച് സംസാരിച്ചത്. 10 ദിവസത്തെ യൂറോപ്യൻ പര്യടനത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചു. ഗവർണർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. എന്നാൽ യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് നിശ്ചയിച്ചതിലും രണ്ട് ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

By newsten