Spread the love

തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയരുകയും ചെയ്തിട്ടും മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനം പുച്ഛിക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന തെളിയിക്കാൻ പോലും കഴിയാത്തതിനാൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

എല്ലാ ദിവസവും നാമം ജപിക്കുന്നതുപോലെ ‘സംഘപരിവാർ, സംഘപരിവാർ’ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജയൻ കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്.ആർ.ഡി.എസുമായി യാതൊരു ബന്ധവുമില്ല. മുൻ എസ്എഫ്ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് കമ്പനി നടത്തുന്നത്. കുടുംബത്തിനെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ചിട്ടും സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തില്ല? മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച ഷാജ് കിരണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന ഇടത് എംഎൽഎയുടെ നിലപാട് വർഗീയത ഇളക്കിവിടാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിയും യെച്ചൂരിയും ഡൽഹിയിൽ ആശയപരമായ സമവായത്തിലെത്തിയപ്പോൾ സതീശനും പിണറായി വിജയനും മത്സരിച്ചത് നിയമസഭയിലെ വിയോജിപ്പുകൾ കൊണ്ടാണ്. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ആത്മാർത്ഥതയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

By newsten