Spread the love

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാർ പതിവായി വിളിച്ച നമ്പറിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. കാവ്യാ മാധവൻ ഈ നമ്പർ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. പിതാവിന്റെ സഹായത്തോടെയാണ് അക്കൗണ്ട് ഇടപാടുകൾ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തിൽ വച്ച് കാവ്യ മാധവന്റെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി എന്നിവരെയാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

സംവിധായകൻ ബാലചന്ദ്രകുമാറിനെ നിരന്തരം വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിട്ടില്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിനു സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നമ്പറിലെ സിം കാർഡ് കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് എടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യത്തിൽ അന്വേഷണ സംഘം ശ്യാമളയോട് വിശദീകരണം തേടിയതായാണ് വിവരം.

By newsten