Spread the love

ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാഭാരതി മദ്യശാലയ്ക്ക് നേരെ ചാണകം എറിഞ്ഞു. നിവാരി ജില്ലയിലെ ഓർക്ക പട്ടണത്തിലെ മദ്യവിൽപ്പന ശാലയിലേക്കാണ് ഭാരതി ചാണകം എറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അനുമതി ലഭിച്ച സ്ഥലത്തല്ല മദ്യശാല പ്രവർത്തിക്കുന്നതെന്നും വിശുദ്ധ നഗരമായ ഓർക്കയിൽ ഇത്തരത്തിൽ മദ്യശാല തുറക്കുന്നത് കുറ്റകരമാണെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ഭാരതി ട്വീറ്റ് ചെയ്തു. അതേസമയം, അനുമതി ലഭിച്ച അതേ സ്ഥലത്താണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യശാലയ്ക്കെതിരായ ജനങ്ങളുടെ പ്രതികരണം കുറ്റകരമായി കാണാനാവില്ലെന്നും അത്തരമൊരു മതപരമായ സ്ഥലത്ത് മദ്യശാല ആരംഭിക്കുക എന്നതാണ് ഏറ്റവും വലിയ കുറ്റമെന്നും ഉമാ ഭാരതി പറഞ്ഞു.

“ഭോപ്പാലിൽ നിന്ന് 330 കിലോമീറ്റർ അകലെ ഓർക്കയിലാണ് പ്രശസ്തമായ രാമരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രാമനവമി ദിനത്തിൽ 5 ലക്ഷം ഭക്തരാണ് ഇവിടെ വിളക്ക് കൊളുത്തിയത്. ഈ ഭൂമിയെ അയോധ്യ പോലെ പവിത്രമായി കണക്കാക്കുന്നു. അതുകൊണ്ടാണ് മദ്യശാലയിലേക്ക് ചാണകം വലിച്ചെറിഞ്ഞത്,” അവർ പറഞ്ഞു.

By newsten