Spread the love

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം ഡി.സി.പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും പൊലീസിനെ വിന്യസിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള പൊലീസുകാരോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സ്റ്റേഷനുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നും എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണമെന്നാണ് നിർദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷയാണ് തുടരുന്നത്.

ഡി.ഐ.ജി ആർ നിശാന്തിനിയെ വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചിരുന്നു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡി.ഐ.ജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിൽ അന്വേഷണവും നടത്തും. ഡി.സി.പി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്. 

By newsten