Spread the love

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ ബില്ലുൾപ്പെടെ പരിഗണിക്കും.

ഇതുൾപ്പെടെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാനാണ് മന്ത്രിസഭാ യോഗം ചേരുന്നത്. നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാ ക്രമം നിർണയിക്കുന്നതുൾപ്പെടെയുള്ള നടപടികളും നാളെ ചേരുന്ന മന്ത്രിസഭാ യോഗം കൈക്കൊള്ളും.

ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. 

സർക്കാർ-ഗവർണർ പോരാട്ടത്തിൽ സമവായത്തിന് സാധ്യതയില്ലാത്തതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തിടുക്കപ്പെട്ട നീക്കവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നിലവിൽ നിയമ സർവകലാശാല ഒഴികെ ബാക്കിയെല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ഭേദഗതികൾ ആവശ്യമുള്ളതിനാൽ സമാനമായ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന നിലയിൽ ആകെ അഞ്ച് ബില്ലുകൾ തയ്യാറാക്കിയിട്ടുണ്ട്.

By newsten