Spread the love

തൃശൂർ: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 3 ഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15000 മുതല്‍ 20000 ഘനയടി വരെ വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് മനുഷ്യജീവന് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജാ​ഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ പുഴയിലെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയിൽ കുളിക്കാനിറങ്ങുന്നതും നിരോധിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കടവുകൾ എല്ലാം പൊലീസ് അടച്ചു. ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

By newsten