Spread the love

മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ വൈകിയതാണ് അഭിഭാഷകൻ ഹാജരാകാത്തതിന് കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു യുവതിയുടെ മറുപടി, ബിനോയ് കോടിയേരി ഇല്ലെന്ന് പറഞ്ഞു. കുട്ടിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരമില്ലായിരുന്നു. ഇന്നലെ വിശദമായും കൃത്യവുമായ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

2019 ജൂണിലാണ് ബിനോയിക്ക് നേരെ ആരോപണവുമായി യുവതി മുംബൈ പോലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ ഒരു മകനുണ്ടായെന്നുമാണ് ആരോപണം. ദുബായിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുന്നതിനിടെയാണ് അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാൽ വിവാഹം കഴിക്കാമെന്ന് അയാൾ വാക്കുകൊടുത്തു. ഞാൻ ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് അദ്ദേഹം മുംബൈയിലേക്ക് മടങ്ങി. വിവാഹം കഴിക്കാമെന്ന് ബിനോയ് തന്റെ അമ്മയ്ക്കും സഹോദരിക്കും ഉറപ്പ് നൽകിയതായും യുവതി പറഞ്ഞു.

By newsten