Spread the love

തിരുവനന്തപുരം: ശുചിത്വം, മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച പ്രവർത്തന ഘടകങ്ങൾ ഗ്രേഡിംഗിനായി വിലയിരുത്തും.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ഉത്പാദിപ്പിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങളുടെ ആകെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ്, മാലിന്യ സംസ്കരണം, മാലിന്യ സംസ്കരണ സൗകര്യങ്ങളുടെ ഗുണനിലവാരം, പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ. പൊതു ശൗചാലയങ്ങളുടെ ശുചിത്വവും പരിശോധിക്കും.

പരിശോധനാ സംഘങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് മാർക്ക് നൽകും. കില വഴി ഇവർക്ക് ഇതിനായി പരിശീലനം നൽകും. 70 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് എ ഗ്രേഡും ഗ്രീൻ കാറ്റഗറിയും 70 മുതൽ 50 ശതമാനം വരെ മാർക്ക് ഉള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും 50 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവർക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നൽകും. 20 ശതമാനത്തിൽ താഴെ മാർക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നൽകുന്നത്.

ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറും ജില്ലാതലത്തിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കൺവീനറും ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ കൺവീനറുമായിരിക്കും. കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അധ്യക്ഷൻ. സംസ്ഥാനതല സൂപ്പർ ചെക്കിംഗ് ടീമിന്‍റെ ചെയർമാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നവകേരള കർമ്മപദ്ധതി കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ശുചിത്വ ഗ്രേഡിംഗ് കമ്മിറ്റിയും പ്രവർത്തിക്കും.

By newsten