Spread the love

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധന. 2016 ജനുവരി ഒന്നു മുതൽ മുൻ കാല പ്രാബല്യത്തോടെ വർദ്ധനവ് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2016 മുതലുള്ള കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കുടിശികയുടെ 25% മൂന്ന് മാസത്തിനകം ആദ്യ ഗഡുവായി അടയ്ക്കണം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 25% രണ്ടാം ഗഡുവായി നൽകണം. ബാക്കി 50% 2023 ജൂൺ 30നകം നൽകണം.

ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ 25,000 ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രയോജനം ചെയ്യുന്ന വിധി പ്രസ്താവിച്ചത്. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം വർദ്ധിപ്പിക്കാൻ ചില സംസ്ഥാനങ്ങളും 10 വർഷത്തിലൊരിക്കൽ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരും കമ്മീഷനുകൾ രൂപീകരിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശമ്പളക്കമ്മീഷന്‍റെ പരിധിയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

By newsten