Spread the love

ചെന്നൈ: സുപ്രീം കോടതി വിട്ടയച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിൽ മോചിതയായി. ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെയും ഇന്ന് മോചിപ്പിക്കും. എന്നാൽ ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലേക്ക് വരുന്ന വിദേശികളെ താമസിപ്പിക്കുന്ന ക്യാമ്പാണിത്.

ശ്രീലങ്കയിലേക്ക് മടങ്ങാൻ ശാന്തൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കി മൂന്നുപേരെ ഞായറാഴ്ച മോചിപ്പിക്കും. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയെയും ഭർത്താവ് ശ്രീഹരനെയും മറ്റ് ആറ് പേരെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിധ ഘട്ടങ്ങളിലായി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ഇതിൽ ഇളവോടെയാണ് ഇവരെ മോചിപ്പിക്കുന്നത്.

നളിനിയെ കൂടാതെ മുരുകൻ എന്ന ശ്രീഹരൻ, ആർ.പി രവിചന്ദ്രൻ, റോബർട്ട് പയസ്, എസ്.രാജ എന്ന ശാന്തൻ, ജയകുമാർ എന്നിവരാണ് 23 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയിൽ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം (ഭരണഘടനയുടെ ആർട്ടിക്കിൾ 142) ഉപയോഗിച്ച് സമ്പൂർണ നീതി ഉറപ്പാക്കാൻ വിട്ടയച്ചിരുന്നു. ഇത് ബാക്കി 6 പേരുടെ മോചനത്തിന് സഹായകമായി.

By newsten