Spread the love

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

സംഭവമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. പരാതി നേരിട്ട് ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയാണ് രക്ഷകര്‍ത്താവിന്റെ പരാതി ലഭിച്ചത്. നാളെ തന്‍റെ ചേംബറിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂളാണിത്. തലസ്ഥാന നഗരത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. അതിനാൽ തന്നെ സർക്കാർ പരാതി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

നാളെ സ്കൂളിൽ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളെ പത്താം ക്ലാസ് വിദ്യാർത്ഥികൾ തടയുകയും മൂത്രപ്പുരയിൽ എത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പറയുന്നത് കേട്ടില്ലെങ്കിൽ കൈത്തണ്ട മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇവരെ ആക്രമിച്ച സീനിയർ വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

By newsten