Spread the love

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ ട്രോളി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അബ്ദു റബ്ബ് തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ എകെജി സെന്‍റർ ഭൂചലനം നടന്നിട്ട് ഒരു മാസമായി. അന്ന് എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും പടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി മാപ്പിളയോ മറ്റോ ആണെങ്കിൽ യു.എ.പി.എ ഫയൽ ചെയ്യാവുന്ന കേസ്.! പ്രതി ആർ.എസ്.എസുകാരനാണെങ്കിൽ ‘മാനസികരോഗി’ എന്ന് മുദ്രകുത്താവുന്ന ഒരു കേസ്! പ്രതി യു.ഡി.എഫുകാരനാണെങ്കിൽ അതിന്‍റെ പേരിൽ കേരളത്തിലുടനീളമുള്ള കോൺഗ്രസ്, ലീഗ് ഓഫീസുകൾ പൊളിക്കാവുന്ന കേസ്. പ്രതി ഐഎഎസ് ഉദ്യോഗസ്ഥനോ സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ, ‘സ്ഥാനക്കയറ്റം’ നൽകി ശിക്ഷിക്കപ്പെടാവുന്ന ഒരു കേസ്! ഒരു തുമ്പോ വാലോ ഇല്ലാതെ ഇതുപോലെ ഇഴയുന്നത് അത്തരമൊരു കേസാണ്. പാർട്ടി ഓഫീസ് ആക്രമിച്ച കുറ്റവാളികളെ പിടികൂടാൻ കഴിയാതെ,മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിടികൂടിയ കുറ്റവാളിക്ക് ‘പ്രമോഷൻ’ നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ഒളിച്ചോടിയ സുകുമാരക്കുറുപ്പ് പോലും പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ട് എന്താണ് അർത്ഥം? അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

By newsten