Spread the love

അഹമ്മദാബാദ് (ഗുജറാത്ത്): ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ ഗോശാലയുടെ ട്രസ്റ്റികൾ റോഡിൽ തുറന്നുവിട്ടു. ഗോശാലകൾക്ക് സർക്കാർ ഗ്രാന്‍റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിട്ടയച്ചത്. സർക്കാർ 500 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ ഇത് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

2022-2023 വർഷത്തേക്കുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ട്രസ്റ്റികൾ സമരം നടത്തുകയാണെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ട്രസ്റ്റി കിഷോർ ദവെ പറഞ്ഞു. 4.5 ലക്ഷം പശുക്കൾക്ക് സംരക്ഷണം നൽകുന്ന 1,500 ഓളം ഷെൽട്ടറുകളാണ് ഗുജറാത്തിലുള്ളത്.  ബനസ്കന്തയിൽ മാത്രം 170 ഷെൽട്ടറുകളിലായി 80,000 പശുക്കളുണ്ട്. പശുക്കളെ തീറ്റിപ്പോറ്റുന്നതിന് പ്രതിദിനം 60 മുതൽ 70 രൂപ വരെയാണ് ചെലവ്. കൊവിഡിന് ശേഷം സാമ്പത്തിക സഹായം നിലച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. സർക്കാർ വീണ്ടും ഫണ്ട് അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ നീക്കം. 

By newsten