Spread the love

പട്ന: മതനിന്ദ വിവാദത്തിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ബീഹാറിലെ സീതാമതി ജാഹിദ്പൂരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആറ് കുത്തേറ്റ അങ്കിത് ഝായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അങ്കിത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അങ്കിതിനെ മുഹമ്മദ് ബിലാലും കൂട്ടാളികളായ രണ്ട് പേരും ചേർന്ന് ആക്രമിച്ചതായി അങ്കിതിന്‍റെ പിതാവ് മനോജ് ഝാ പറഞ്ഞു. ഒരു പാൻ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന അങ്കിതിനെ മൂന്നംഗ സംഘം വളഞ്ഞു. നൂപുർ ശർമയുടെ അനുയായിയാണോ എന്ന് ചോദിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ബൈക്കിൽ സ്ഥലം വിടാൻ ശ്രമിച്ച അങ്കിതിനെ മുഹമ്മദ് ബിലാലിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ചേർന്ന് പിടികൂടുകയും ബിലാൽ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് കേസ്.

സ്ഥലത്തുണ്ടായിരുന്നവർ അങ്കിതിനെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. അങ്കിതിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയപ്പോൾ നൂപുർ ശർമ്മയുടെ പേര് ഒഴിവാക്കിയാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യൂ എന്ന് വാശിപിടിച്ചുവെന്നും ആരോപണമുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

By newsten