Spread the love

തിരുവനന്തപുരം : കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആരോപണവും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസായി കൊണ്ടുവരും. വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ശബരിനാഥിൻ്റെ അറസ്റ്റിന് വഴിയൊരുക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺ​ഗ്രസിൽ ഭിന്നത. ഗ്രൂപ്പിലെ ചർച്ചകൾ തുടർച്ചയായി ചോർന്നുകൊണ്ടിരിക്കുകയാണെന്നും സംഭവം ആവർത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ വിഷയം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ചോർച്ചയുടെ ഉത്തരവാദിത്തം നിരപരാധികളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും പരാതിയുണ്ട്.

സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണെന്ന് ജാമ്യം ലഭിച്ച ശേഷം കെ എസ് ശബരീനാഥൻ പറഞ്ഞിരുന്നു. നിയമപരമായ എല്ലാ നിഷ്‌കര്‍ഷകളും പാലിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധം പ്രതിഷേധം എന്ന രണ്ടുവാക്കാണ് യുവാക്കള്‍ പറഞ്ഞത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും തനിക്കെതിരെയും വധശ്രമം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By newsten