Spread the love

തിരുവനന്തപുരം: കോൺഗ്രസിലെ ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ നേതാക്കൾക്കും സംസ്ഥാനത്തുടനീളം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് പാർട്ടി ചട്ടക്കൂടിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താനടക്കം എല്ലാവരും പാർട്ടിയുടെ സ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രവർത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിവിധ ജില്ലകളിലെ ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പോരാട്ടമാണ് ഇപ്പോൾ പ്രധാനം. പാർട്ടിയിൽ പിളർപ്പുണ്ടെന്ന വാർത്തയ്ക്ക് കാരണക്കാരാകുന്നത് ശരിയല്ല. ഓരോ നേതാവിനും പാർട്ടിയിൽ പ്രവർത്തിക്കാനുള്ള ഇടവും അവസരവുമുണ്ട്. പാർട്ടിയിൽ ഐക്യം ഉറപ്പാക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ബലൂണ്‍ പരാമർശം ശശി തരൂരിന് എതിരല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. “നേതാക്കള്‍ ഊതി വീര്‍പ്പിച്ച ബലൂണല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹം ശശി തരൂരിന് എതിരായി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല.” ചെന്നിത്തല പറഞ്ഞു.

By newsten