Spread the love

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരം നേരിടാനുള്ള നടപടികളുമായി മാനേജ്മെന്‍റ് മുന്നോട്ട് പോകുന്നതിനിടെയാണ് ടി.ഡി.എസ് പിൻവാങ്ങിയത്.

പുതിയ ഡ്യൂട്ടി സമ്പ്രദായം മൂലം ജീവനക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറുമാസത്തിനകം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതായി കെ.എസ്.ആർ.ടി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നത്തെ യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിക്കുകയും നോട്ടീസ് നൽകുകയും ചെയ്തത്.

കെ.എസ്.ആർ.ടി.സിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരോടും ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്‍റ് പറഞ്ഞു. അതിനാൽ, ഈ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. നിലവിൽ ഒക്ടോബർ അഞ്ചിന് മുമ്പ് സർക്കാരിന്റെ സഹായത്തോടെ ശമ്പളം നൽകാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. എന്നാൽ, പണിമുടക്കിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് മുന്നറിയിപ്പ് നൽകിയിരുന്നു.

By newsten