Spread the love

അഹമ്മദാബാദ്: മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന നദിയ്ക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിയെ അനുഗമിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം ചേരും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പാലത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ഒറിവ ഗ്രൂപ്പിന്‍റെ പേരുള്ള ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ ചിത്രം പുറത്തുവന്നു. അപകടം നടന്ന് 2 ദിവസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ഇവന്‍റ് മാനേജ്മെന്‍റ് പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബി സിവിൽ ആശുപത്രി വൃത്തിയാക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിക്ക് ഫോട്ടോ ഷൂട്ട് നടത്താൻ വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് കോൺഗ്രസും എഎപിയും ആരോപിക്കുന്നത്.

By newsten