Spread the love

കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയയ്ക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

ഐസൊലേഷൻ ഉറപ്പാക്കുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യുന്നത് നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള എൻട്രി പോയിന്‍റുകളിൽ രോഗം സംശയിക്കുന്നവരെ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്ത് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങളുള്ള ഒരാളെ ഇന്ന് നിരീക്ഷണത്തിലാക്കി. യു എ ഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ. നാല് ദിവസം മുമ്പാണ് ഇയാൾ യുഎഇയിൽ നിന്ന് കേരളത്തിലെത്തിയത്. യു.എ.ഇയിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ കുടുംബാംഗങ്ങളെ പ്രത്യേക ക്വാറന്‍റൈനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

By newsten