Spread the love

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശം ആർഎസ്എസിന്‍റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിൽ സജി ചെറിയാൻ പറഞ്ഞ ബ്രിട്ടീഷുകാർ എഴുതിയ ഭരണഘടനയാണ് ഇന്ത്യയിലുള്ളത് എന്നു പറഞ്ഞിട്ടുണ്ട്. മന്ത്രിക്ക് രാജിവച്ച് ആർഎസ്എസിൽ ചേരാം. അങ്ങനെ കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്നും സതീശൻ പരിഹസിച്ചു.

മന്ത്രിയുടെ നിലപാട് പാർട്ടിയുടെ നിലപാടാണോ അല്ലയോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും പ്രതിപക്ഷത്തിന് മറുപടി പറയാതെ സർക്കാർ ഒളിച്ചോടിയെന്നും സതീശൻ പറഞ്ഞു. ഭരണകക്ഷി അംഗങ്ങൾ മനപ്പൂർവ്വം ഇരിപ്പിടങ്ങളിൽ നിന്ന് ഇറങ്ങി ബഹളമുണ്ടാക്കി. ഇതാദ്യമായാണ് ചോദ്യോത്തരവേളയും ശൂന്യവേളയും ബാക്കി നടപടികളും സ്പീക്കർ റദ്ദാക്കുന്നത്. പ്രതിപക്ഷവും സംസ്ഥാനവും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നില്ലെന്നും സതീശൻ ആരോപിച്ചു.

മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പ്രതിപക്ഷാംഗങ്ങൾ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയും ‘ജയ് ഭീം’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

By newsten