Spread the love

അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ വൻ അഴിമതി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കരാർ കമ്പനി ചെലവഴിച്ചത് 12 ലക്ഷം രൂപ മാത്രമാണ്. പാലത്തിന്‍റെ ബലപ്പെടുത്തലിനു പകരം നടന്നത് സൗന്ദര്യവൽക്കരണം മാത്രമാണെന്നാണ് പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ക്ലോക്കുകളുടെയും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളായ ഒറിവ ഗ്രൂപ്പ് പാലത്തിന്‍റെ അറ്റകുറ്റപ്പണികളും 15 വർഷത്തേക്ക് നടത്തിപ്പും കരാർ ചെയ്തിരുന്നു. രണ്ട് കോടി രൂപയ്ക്കായിരുന്നു കരാർ. ഏഴ് മാസമായി അടച്ചിട്ടിരുന്ന പാലം ഓഗസ്റ്റ് 26നാണ് ഗുജറാത്ത് പുതുവത്സര ദിനത്തോടനുബന്ധിച്ച് തുറന്നത്. ഉദ്ഘാടനച്ചടങ്ങും സംഘടിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ 10 വർഷത്തേക്ക് പാലത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് കരാറുകാർ ഉറപ്പുനൽകി.

അതേസമയം, കൂടുതൽ പേർ പാലത്തിൽ കയറിയതാണ് തകർച്ചയ്ക്ക് കാരണമെന്ന് ഒറിവ ഗ്രൂപ്പ് ആരോപിച്ചു. ദുരന്തം നടക്കുമ്പോൾ 400 ലധികം ആളുകൾ പാലത്തിൽ ഉണ്ടായിരുന്നു. 500 ഓളം ടിക്കറ്റുകളാണ് പാലത്തിൽ പ്രവേശിക്കാൻ നൽകിയതെന്ന് ബിജെപി കൗൺസിലർ പറഞ്ഞു. നേരത്തെ പാലത്തിന്‍റെ നടത്തിപ്പ് മുനിസിപ്പാലിറ്റിയുടെ ചുമതല ആയിരുന്നപ്പോൾ ഒരു സമയം പരമാവധി 20 പേരെ മാത്രമേ പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

By newsten