Spread the love

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികൾ എൻഐഎ ആരംഭിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് കങ്കണാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്ത, ഷാരിഖ് എന്നിവർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 2020 ൽ യുഎപിഎ കേസിൽ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവിൽ വ്യാജ വിലാസത്തിലാണ് താമസിച്ചിരുന്നത്. പ്രതിക്ക് വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

By newsten