Spread the love

ദുബായ്: ഒഡീഷയിൽ വൻ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഒഡീഷ അധികൃതരുടെ താൽപര്യം കണക്കിലെടുത്ത് ലുലു ഗ്രൂപ്പും ഒഡീഷ സർക്കാരും ദുബായിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സംസ്ഥാനത്തെ നിക്ഷേപകരെ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം യു.എ.ഇയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് യോഗം.

ഒഡീഷയിൽ ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ്‌, ലോജിസ്റ്റിക്സ് സെന്റർ തുടങ്ങിയ മേഖലകളിൽ 1500 കോടി രൂപയുടെ മുതൽ മുടക്കുന്നതിനുള്ള താത്പര്യപത്രം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ എം. എ. അഷ്‌റഫ് അലി ഒഡീഷ മുഖ്യമന്ത്രിക്ക്‌ കൈമാറി. ഭുവനേശ്വർ, കട്ടക്ക്, റൂർക്കേല എന്നിവിടങ്ങളിൽ ഷോപ്പിംഗ് മാളും ഹൈപ്പർമാർക്കറ്റും സ്ഥാപിക്കാൻ ലുലു പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഉടൻ ഒഡീഷ സന്ദർശിക്കും.

ഒഡീഷയിലെ നിക്ഷേപകർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഒഡീഷയിലെ നിക്ഷേപകരെ കാത്തിരിക്കുന്നത് മികച്ച സാധ്യതകളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മഹാപാത്ര, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലിം, ഇന്ത്യ ഡയറക്ടർ ആനന്ദ് റാം, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, സി.ഒ.ഒ രജിത് രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

By newsten