Spread the love

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. അധിക നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് പകരമായി നിലയ്ക്കൽ-പമ്പ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരികെയും അയ്യപ്പഭക്തരെ എത്തിക്കാൻ 20 വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാന ഘടകം പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്ത് നൽകി.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് വിജി തമ്പിയുടെ നേതൃത്വത്തിലുള്ള സംഘം കളക്ടർ ഡോ.ദിവ്യ എസ്. അയ്യർക്ക് നിവേദനം സമർപ്പിച്ചു. സർക്കാർ വകുപ്പുകൾ അനുമതി നൽകിയാലുടൻ സൗജന്യ യാത്രാ പദ്ധതിക്കായി 20 ടെമ്പോ ട്രാവലറുകൾ റോഡിലിറക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. സമാനമായ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും നിവേദനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.അനിൽ വിളയിൽ, സംസ്ഥാന ഭരണസമിതി അംഗങ്ങളായ സതീഷ്, ഗിരീഷ് രാജൻ എന്നിവരും നിവേദനം സമർപ്പിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

By newsten